നരഭോജി Written By : ഷിബു ചെറിയാൻ

ടിവിയിൽ ന്യൂസ് കാണുകയായിരുന്നു നാരായണേട്ടൻ

വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി

കടുവയെന്നു കേൾക്കുമ്പോൾ ഇപ്പോഴും മനസ്സിൽ ഒരു ഞെട്ടൽ ആണ്

നാരാണേട്ടന്റെ ഓർമ്മകൾ അമ്പതു വർഷം  പിറകിലേക്കു പോയി

ആ ദിവസം ഇന്നത്തേതുപോലെ മനസിലേക്ക് തെളിഞ്ഞു വന്നു

അന്ന് ഇന്നത്തേതു പോലെ കറണ്ടും മറ്റു സൗകര്യങ്ങളും ഒന്നും ഇല്ല

മണ്ണിനോടു മല്ലടിച്ചു് ജീവിക്കുന്ന കുറച്ചാൾക്കാർ ആയിരുന്നു

ആ ഗ്രാമത്തിൽ ഉണ്ടായിരുന്നത്...

തെക്കു നിന്ന്‌  വന്ന കുടിയേറ്റക്കാരായിരുന്നു അവിടെ കൂടുതലും

ആ ഗ്രാമത്തിന്റെ തെക്കേ വശം  മുഴുവൻ സർക്കാർ ഫോറസ്ററ് ആണ്

നാരായണേട്ടൻ കൈവരിയുള്ള തന്റെ കസേരയിലേക്ക് ചാരികിടന്നു

ഓർമ്മകൾ പുറകോട്ടു പായുകയാണ്

 അന്നൊരു ദിവസം ....

ഉച്ചക്ക്  തുടങ്ങിയ  മഴയാണ്  രാത്രി പത്തുമണി വരെ  തകർത്തു  പെയ്യുകയായിരുന്നു 

വരണ്ടുണങ്ങിയ മണ്ണിലേക്ക് വെള്ളം കുടം കണക്കെയൊഴിക്കുകയായിരുന്നു ഇടവപ്പാതി. പുതു മഴ നൽകിയ ആലസ്യത്തിൽ  ഭൂമി അങ്ങനെ നിവർന്നു കിടന്നു.

രാവിലെ നാരായണൻ കൈക്കോട്ടുമായി പറമ്പിലേക്കിറങ്ങി . കപ്പയിടുവാനുള്ള സ്ഥലം ഒരുക്കിയിട്ടിട്ടുണ്ട് കൂടം വെട്ടണം.

പുതുമഴ പെയ്തിറങ്ങിയ മണ്ണിൽ നിന്നും ഒരു പ്രത്യേക ഗന്ധം ഉയരുന്നുണ്ടായിരുന്നു.

മഴയേറ്റു  കുതിർന്ന മണ്ണിന്റെ ഗന്ധം.

ഇയ്യാംപാറ്റകൾ  ഭൂമിക്കടിയിലെ തപസു മതിയാക്കി  സന്തോഷത്തോടെ മുകളിലേക്ക് ചിറകടിച്ചുയരുകയാണ്.

പുതുമഴ കൃഷിക്കാരന്റെ മനസിലേക്ക് സന്തോഷവും ഭൂമിയുടെ മടിത്തട്ടിലേക്ക് കുളിരും കൊണ്ടുവരുന്നു.

ഒരുപാടു  നാള്   കൂടി സുഖമായി ഉറങ്ങി. മനസ്സിലോർത്തുകൊണ്ടു നാരായണൻ ഒരുക്കിയിട്ട സ്ഥലത്തിന്റെ  അങ്ങേ മൂലയിലേക്ക് നടന്നു പെട്ടെന്ന് നാരായണന്റെ ശ്രദ്ധയിൽ  മണ്ണിൽ പതിഞ്ഞിരിക്കുന്ന കാല്പാടുകൾ പെട്ടു

ഇതെന്താണ് ...   നാരായണൻ   കുന്തംകാലിലിരുന്ന്  കാല്പാടുകളെ ശ്രദ്ധിച്ചു നോക്കി ...

ഇത് കടുവയുടെ കാല്പാടുകളാണ്.... നാരായണൻ ഞെട്ടിപ്പോയി ..

തോടിനപ്പുറമാണ് ജോസിന്റെ വീട് നാരായണൻ ജോസിന്റെ വീട്ടിലേക്കു ധൃതിയിൽ നടന്നു

ജോസേട്ടാ....

നാരായണൻ താഴെ നിന്ന് വിളിച്ചു

എന്തേ നാരായണാ

വിളി കേട്ടുകൊണ്ട് ജോസ് ഇറങ്ങിവന്നു

ഒന്ന് വന്നേ

അതും പറഞ്ഞു നാരായണൻ നടന്നു

പുറകെ ജോസും

ഇതു കണ്ടോ ?

 കാല്പാടുകൾ  കാണിച്ചു നാരായണൻ  പറഞ്ഞു

ജോസ് സൂക്ഷിച്ചു നോക്കി

ജോസിന്റെ കണ്ണുകളിൽ  ഭയം നിഴലിച്ചു

ഇതവൻ  തന്നെയാ...

കാട്ടിൽ  നിന്നിറങ്ങിയതാകും

നമ്മള് സൂക്ഷിക്കണം ഇനിയവൻ പെട്ടെന്ന്  പോവില്ല ....

ഞാൻ അങ്ങാടിയിൽ പോകുന്നുണ്ട് മറ്റുള്ളവരെ കൂട്ടിവരാം

ജോസ് നടന്നു ...

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എല്ലാവരും എത്തി ബാലേട്ടൻ, മാത്യു , അഹമ്മത് ,കറിയാച്ചൻ , ജോണി, ഹമീദ്

കാല്പാടുകൾ കണ്ട എല്ലാവരുടെയും മുഖത്ത് പരിഭ്രമം നിഴലിട്ടു

ഒരു കൈപ്പത്തിയുടെ വലിപ്പമുണ്ട് കാൽപ്പാടിന് അതും ആഴത്തിൽ പതിഞ്ഞിരിക്കുന്നു

വലിപ്പമുള്ള കടുവയാണ് അഹമ്മദ് പറഞ്ഞു

ഒരുപക്ഷെ വന്നു പോയതാണെങ്കിലോ ?

ബാലേട്ടൻ ചോദ്യരൂപത്തിൽ നിർത്തി...

അത് പോകാൻ ബുദ്ധിമുട്ടാ ബാലേട്ടാ .. ഇറങ്ങിയാലവൻ പെട്ടെന്ന് പോകില്ല

 കറിയാച്ചൻ പറഞ്ഞു

കറിയാച്ചൻ അങ്ങിനെയാണ് ... ഒരുപാടു ആധികാരികതയോടെയാണ് സംസാരിക്കുക

അവന്റെ പറച്ചിൽ കേട്ടാൽ തോന്നും കടുവ അവനോട് വന്നു പറഞ്ഞിട്ടാണ് പോയത് എന്ന്

ഒന്ന് മിണ്ടാതിരിക്ക്  പഹയാ..

അല്ലെത്തന്നെ  മേല് വേറെകണ് ...

അഹമ്മത് പറഞ്ഞു.

എല്ലാവര്ക്കും ചിരി വന്നു

ങ്ങളെ കൊണ്ടോവില്ല കാക്ക ...

ങ്ങക്ക് എല്ലല്ലേ ഉള്ളു

ബാലേട്ടൻ പറഞ്ഞു

അതിനു കൊന്നിട്ടല്ലേ   അവനതു മനസ്സിലാവൂ

ജോസ് പറഞ്ഞു ...

അത് ശരിയാ കാക്ക ചിരിച്ചു ..

പെട്ടെന്ന് ബാലേട്ടൻ സീരീസ് ആയി

ഇന്നും കൂടി നമുക്ക് നോക്കാം

മഴയില്ലെങ്കിൽ തൊഴുത്തിനടുത്തു തീ കൂട്ടിക്കോ

അങ്ങാടിയിൽ പോയി എല്ലാവരും നേരത്തെ പോരെ

പട്ടിയെ അഴിച്ചു വിട്ടേക്ക്

എല്ലാവരും പിരിഞ്ഞു

നേരം സന്ധ്യയായി  ഇനിയാണ് സൂക്ഷിക്കേണ്ടത്

നാരായണൻ  ഭാര്യയോട് വിവരം പറഞ്ഞു

എല്ലവരും അവരവരുടെ വീടുകളിൽ നേരത്തെ എത്തി

എല്ലാ വീട്ടിലും പശുവും ആടും  ഒക്കെയുള്ളതാണ്

മഴ ചാറിത്തുടങ്ങി തൊഴുത്തിനടുത്ത് തീ കൂട്ടാൻ  മാർഗമില്ല

മഴയുടെ ശക്തി കൂടി വന്നു

മഴയത്തു ഇറയത്തു തൂക്കിയ റാന്തൽ വിളക്കു ഇളകിയാടി

രാത്രിക്കു കട്ടി കൂടുകയാണ്

പുറത്തു ആളനക്കമില്ല ...

പശുക്കളും ആടുകളും പകൽ തിന്ന പുല്ലു അയവെട്ടി  കൂടുകളിൽ കിടന്നു

അദൃശ്യനായ ഒരു വേട്ടക്കാരൻ എവിടോയോ പതുങ്ങിയിരിക്കുന്നത് അവർക്കറിയാമായിരുന്നു

കൗശലക്കാരനായ വേട്ടക്കാരനാണ് കടുവ

അത് കഴിയുന്നതും ഇരയുടെ കഴുത്തിനെ പിടിക്കൂ

പിടി വീണിട്ടേ ഇര അറിയൂ..

കരയാൻ പോലുമാകാതെ....

ഓരോ ഇലയനക്കവും അവരെ ഞെട്ടിച്ചു

ഇടയ്ക്കുള്ള പട്ടിയുടെ ഓരോ  കുരയിലും അവർ ടോർച്ചടിച്ചു നോക്കി

രാവിലെ ഭയപ്പാടോടെയാണ് ആളുകൾ എഴുന്നേറ്റത് 

ആദ്യം എല്ലാവരും നോക്കിയത് നാല്കാലികളുടെ കൂടുകളിലാണ്

ആശ്വാസമായി...

കുഴപ്പമൊന്നുമില്ല

അവൻ പോയിക്കാണും

പോയ  വഴിയായിരിക്കും

പിറ്റേന്നു രാത്രി പട്ടികൾ നീട്ടികുരച്ചു

മഴ ആർത്തു പെയ്തു. കാറ്റിന്റെ ചൂളം വിളി മഴയുടെ ഇരമ്പലിൽ അലിഞ്ഞു പോയി

നക്ഷത്രങ്ങൾ കാർമേഘങ്ങൾക്കുള്ളിൽ ഒളിച്ചിരുന്നു

പിറ്റേന്ന് ആളുകൾ എഴുന്നേറ്റു അവരവരുടെ പണികളിൽ മുഴുകി

ഹംസയുടെ വീട്ടിൽ നിന്നും നിലവിളി ഉയർന്നു

പടച്ചോനെ കൊണ്ടോയല്ലോ ....

എല്ലാവരും ഹംസയുടെ വീട്ടിലേക്കു ഓടി

ഹംസയുടെ ഒരാടിനെ   കാണുന്നില്ല

ഇരുട്ടിന്റെ മറവിൽ അവൻ വന്നു

തിളങ്ങുന്ന കണ്ണുകളും. കൂർത്ത പല്ലുകളും ആയി

ഇരുട്ടിന്റെ മറവിൽ വരുന്ന വേട്ടക്കാരൻ

നാട്ടുകാരുടെ സ്വസ്ഥത കെടുത്തി

ഇത് അപകടമാണ്

ഇതിനൊരു പരിഹാരം കാണണം

ഇത് നരഭോജി കടുവയാകാം

അവ കൂടുതൽ അപകടകാരികളാണ്

ബാലേട്ടൻ പറഞ്ഞു

ഇന്ന് തന്നെ നമുക്ക് സ്റ്റേഷനിൽ പരാതി കൊടുക്കണം

ജോസും ഞാനും കൂടി പോകാം

ബാലേട്ടൻ പറഞ്ഞു

പറ്റുകയാണെങ്കിൽ അവിടുന്ന് തന്നെ ഫോറസ്ററ് ഓഫീസിലേക്ക് വിളിപ്പിക്കാം

പതിനൊന്നു മണിയോടെ അവർ പോലീസ് സ്റ്റേഷനിൽ എത്തി

കാര്യങ്ങൾ ധരിപ്പിച്ചു അവിടുന്ന്  എസ്‌ഐ തന്നെ ഫോറസ്ററ് ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു

എസ്‌ഐ  പറഞ്ഞു

ഞാൻ പറഞ്ഞിട്ടുണ്ട് അവർ എത്തും

എപ്പഴാ സാറെ

ബാലേട്ടൻ ചോദിച്ചു

അത് പറഞ്ഞിട്ടില്ല. എസ്‌ഐ  പറഞ്ഞു

വരുമ്പോൾ അവർ എന്നെ അറിയിക്കും അത് ഞാൻ നിങ്ങളെ അറിയിക്കാം

പിന്നീടുള്ള രണ്ടു ദിവസം യാതൊരു അനക്കവും ഇല്ലായിരുന്നു

അവസാനത്തെ ബസിനാണ് സതീശൻ എത്തിയത്

ടൗണിൽ നിന്നും വരികയാണ്

ടൗണിലെ കമ്പനിയിൽ ആണ് സതീശന് ജോലി.

അക്കൗണ്ടന്റ് ആണ്    

ശനിയാഴ്‌ച വൈകുന്നേരമാണ് എത്തുക

തിങ്കളാഴ്ച്ച രാവിലത്തെ ബസിനു പോകും

നേരത്തെ എത്തേണ്ടതാണ് ജോലി  പൂർത്തിയായപ്പോൾ  വൈകി

സമയം പത്തു  മണി  കഴിഞ്ഞു എല്ലാവരും ഇത്ര നേരത്തെ കിടന്നോ ?

മഴ ചാറുന്നുണ്ട് വലിയ മഴയ്ക്ക് മുമ്പ് വീടെത്തണം ..

സതീശൻ ചുറ്റും നോക്കി ധൃതിയിൽ നടന്നു.

രാവിലെ അരവിന്ദൻ റബ്ബർ ഷീറ്റ് അടിക്കുവാനായി റാട്ടപുരയിലേക്ക് നടന്നു വീട്ടിൽ നിന്നും കുറച്ചു വിട്ടാണ് റാട്ടപുര  മറ്റു വീടുകളില്ലാത്ത ഒഴിഞ്ഞ സ്ഥലമാണ് നോക്കുമ്പോൾ വഴിയിൽ ഒരു പേഴ്‌സ് കിടക്കുന്നു എടുത്തു നോക്കി സതീശന്റെ ഫോട്ടോ

ഇത് സതീശന്റെ പേഴ്സ് ആണല്ലോ അവൻ എവിടെ പോയി ..?

ചുറ്റും നോക്കിയപ്പോ ഒരു ചെരുപ്പ് കിടക്കുന്നു

അരവിന്ദന്റെ മനസിൽ ഒരു കൊള്ളിയാൻ മിന്നി

കുറച്ചപ്പുറത്താണ്  ബാലേട്ടന്റെ വീട്

ബാലേട്ടന്റെ വീട് ലക്ഷ്യമാക്കി അരവിന്ദൻ ഓടി

ബാലേട്ടൻ  വഴിയിൽ പശുവിനെയും കൊണ്ട് നിൽക്കുന്നുണ്ട്

അരവിന്ദന് മിണ്ടാൻ പറ്റുന്നില്ല അരവിന്ദൻ പേഴ്സ് കാണിച്ചു

എന്താ പറ്റിയെ  അരവിന്താ? ..

സതീശന്റെ പേഴ്സ് ... വഴിക്ക് കിടക്കുന്നു

ചെരിപ്പും ഉണ്ട്.  ആളെ കാണുന്നില്ല.

ചതിച്ചോ ദൈവമേ

ബാലേട്ടൻ പശുവിന്റെ കയർ വിട്ടു ...

അപ്പോഴേക്കും നാരായണൻ  അങ്ങാടിയിൽ പോകാനായി അതിലെ വന്നു

സതീശൻ ഇന്നലെ വന്നോ നാരായണാ , അറിയാമോ

ഏയ് വന്നിട്ടില്ല ഞാൻ ഇപ്പൊ അവന്റെ വീട്ടിൽ പോയിട്ടാ വരുന്നത്

ബാലേട്ടൻ നാരായണനോട് കാര്യം പറഞ്ഞു

 

നീ അങ്ങാടിയിൽ പോയി വിവരം അറിയിക്ക്

ആളെ കൂട്ടി വാ നമുക്ക് നോക്കണം

അര  മണിക്കൂർ കൊണ്ട് ആളുകൾ എത്തി

രണ്ടു ഗ്രൂപ്പ് ആയി തിരഞ്ഞു അന്വേഷണം തുടങ്ങി

കുറച്ചു കഴിഞ്ഞപ്പോൾ അക്കരെ മലയിൽ  നിന്നും ഒരു കൂവൽ കേട്ടു

എല്ലാവരും അങ്ങോട്ടോടി

അവിടെ റബ്ബർ തോട്ടത്തിൽ സതീശന്റെ ജഡമുണ്ടായിരുന്നു

പാതി തിന്ന നിലയിൽ

എല്ലവാവരും ജീവച്ഛവങ്ങളായി

അനക്കമില്ലാതെ  നിന്നു പോയി . ആർക്കും ഒന്നും മിണ്ടാൻ കഴിയുന്നില്ല

ആരോ പോലീസിൽ വിവരമറിയിച്ചു

അവർ വന്നു ബോഡി പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി

വിവരമറിഞ്ഞ സതീശന്റെ അമ്മ ബോധം കേട്ട് വീണു

ആകെയുള്ള മകനാണ്

ചേച്ചിമാർ രണ്ടു പേരുടെയും കല്യാണം കഴിഞ്ഞു അച്ഛൻ നേരത്തെ മരിച്ചു പോയി

അമ്മയുടെ ഏക ആശ്രയം അവനാണ്

അവർക്കു പറയത്തക്ക ബന്ധുക്കളും ഇവിടെ ഇല്ല

പോസ്റ്റ്മോർട്ടം കഴിഞ്ഞ ബോഡി പറമ്പിൽ തന്നെ അടക്കം ചെയ്തു

പോലീസുകാർ പറഞ്ഞു ഇന്ന് തന്നെ

ഞങ്ങൾ ഫോറെസ്റ്കാർക്ക് റിപ്പോർട്ട് അയക്കാം

എത്രെയും പെട്ടെന്ന് അവർ വരാനുള്ള കാര്യങ്ങൾ നീക്കാം

ഉറപ്പു തന്ന് പോലീസുകാർ പോയി

നാലു ദിവസം കഴിഞ്ഞു

ബാലേട്ടൻ പറഞ്ഞു

ആരും വരില്ല ..

നമ്മൾ നമ്മുടെ വഴി നോക്കണം

എല്ലാവരും അതു ശരി വെച്ചു

എങ്ങനെ

ഹമീദ് പറഞ്ഞു

നമുക്ക് പറമ്പാടൻ  ഹുസൈനെ വിളിക്കാം

നല്ല ശിക്കാറുകാരനാ

ഇരട്ടക്കുഴൽ തോക്കാണ്

അതും തിരത്തോക്ക്

പൈസ കൊടുക്കേണ്ടിവരും

എത്ര?

ബാലേട്ടൻ ചോദിച്ചു

അഞ്ഞൂറില്  നിർത്താം

ശരി നീ അന്വേഷിക്ക്  പൈസ നമ്മുക്ക് പിരിച്ചെടുക്കാം

 കെട്ടാനുള്ള ആടിനെ എവിടുന്നു കിട്ടും ഹമീദ് ചോദിച്ചു

എന്റെ അടുത്തുണ്ട്

വലിയ ഗുണമില്ലാത്ത ഒന്നാ

ജോസ് പറഞ്ഞു

 അതിനു ഒരു  വില  കെട്ടി നിനക്ക് തരാം

ബാലേട്ടൻ പറഞ്ഞു

 അത് പിന്നെ ആലോചിക്കാം ഇപ്പൊ കാര്യം നടക്കട്ടെ 

 അന്ന് രാത്രി ഹുസ്സൈൻ വന്നു

കൂടെ രണ്ടാളുകളും

ജീപ്പ്  ആരും വന്നാൽ പെട്ടെന്ന് കനത്ത രീതിയിൽ കുറച്ചു ഉള്ളിലേക്ക്  കയറ്റി  നിർത്തി

ഹുസൈന് ആ കാടിന്റെ  ഓരോ മുക്കും മൂലയും നന്നായിട്ടറിയാം

 

നാരായണന്റെ  വീട്ടിലാണ്  എല്ലാവരും  കൂടിയത്

എവിടെയാ കാല്പാട് കണ്ടത്

ദാ ഈ പറമ്പിൽ നാരായണൻ  കൈ ചുണ്ടി കാണിച്ചു കൊടുത്തു

ആളെ പിടിച്ചതോ ?

കുറച്ചു അപ്പുറത്തു നിന്നും

 ആടിനെ പിടിച്ചതോ ?

അതിന്റെ മൂന്നാമത്തെ വീട്ടിൽ നിന്നും അതിനപ്പുറത്തു നിന്നും

ഉം ഹുസ്സൈൻ മൂളി

ഹുസ്സൈൻ പറഞ്ഞു ഈ കുന്നിന്റെ അപ്പുറത്തു അങ്ങേ ചെരുവിൽ ഒരു പാറയുണ്ട്

അവിടെയാകും മട

അപ്പൊ ഇത് തന്നെയാകും വഴി

അപകടകാരിയാണ്

ഹമീദ് മാത്രം വന്നാൽ മതി

കൂടുതൽ ആളായാൽ ബുദ്ധിമുട്ടാവും

വെടി പൊട്ടിയാലും വരരുത്

ഞങ്ങൾ വന്നു നാരായണനെ വിളിക്കാം

എന്നിട്ടു പുറത്തിറങ്ങിയാൽ മതി

എല്ലാവരും തലയാട്ടി

ബാലേട്ടൻ പറഞ്ഞു

അൻവറും അരവിന്ദനും ഇവിടെ ഇരിക്ക്

രണ്ടു മൂന്ന് പന്തങ്ങൾ റെഡിയാക്കി വെയ്ക്ക്

മറ്റുള്ളവർ പന്തവും കത്തിച്ചു വീടുകളിലേക്ക് പോകുവാൻ ഇറങ്ങി

പന്തം കണ്ടാൽ കടുവ വരില്ല

അത് കൊണ്ടാണ് പന്തം കത്തിക്കുന്ന്നത്

തീ മാത്രം അവനു പേടിയാണ്

ആടുമായി ഹുസൈൻ കാട്ടിലേക്ക് നീങ്ങി

കൂടെ മറ്റു രണ്ടു പേരും,  അൻവറും

 ഹുസ്സൈൻ പറഞ്ഞ മടയിൽ നിന്നുമുള്ള ഒരു വഴി ചാലാണ് ഇത്

അത് വന്നു ചേരുന്നത് ഈ ഇടുങ്ങിയ പൊയിലിലേക്കാണ്

ആടിനെ ഒരു മരത്തിൽ കെട്ടി

നോട്ടം കൃത്യമായി കിട്ടുന്ന മരത്തിൽ ഹുസൈൻ കേറി കൂടെ ഒരാളും

ബാക്കി രണ്ടു പേർ  ഓരോ മരത്തിലും കയറി ഇരുന്നു

മൂന്നു പേരുടെയും കയ്യിൽ പന്തം ഉണ്ട്

ഹുസൈൻ പറഞ്ഞു 

ഒരു കാരണവശാലും ഉറങ്ങരുത്

ശബ്‌ദം ഉണ്ടാക്കരുത്, ചുമക്കരുത്

പന്തം കത്തിക്കാൻ പാകത്തിൽ  ലൈറ്റർ  കയ്യിൽ വേണം

എല്ലാവരും മൂളി

ഇന്ന് മഴയില്ല എങ്കിലും കട്ടപിടിച്ച ഇരുട്ടാണ്

സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു

ആടിന്റെ കരച്ചിൽ മാത്രം ദുർബലമായി മുഴങ്ങി കൊണ്ടിരുന്നു

എല്ലവരും ചവിയോർത്തിരുന്നു

 ഇരുട്ടിൽ ഏറ്റവും വലിയ ആയുധം ചെവി ആണ്

ഏകദേശം അർധരാത്രി കഴിഞ്ഞു ഒരു ചെറിയ ചുള്ളികമ്പൊടിയുന്ന ഒച്ച

ഹുസ്സൈൻ രണ്ടു സെക്കന്റ് കൂടി കാത്തിരുന്നു

ശബ്‌ദം പിന്നെയും കെട്ടു അവിടുന്ന് ആടിന്റെ അടുത്തെത്താനുള്ള സമയം ഹുസൈൻ കണക്കു കൂട്ടി

ഹുസ്സൈൻ ടോർച്ചടിച്ചു ആടിന്റെ പത്തടി  ഇപ്പുറത്തു  രണ്ടു കണ്ണുകൾ

ആദ്യത്തെ വെടി   പൊട്ടി . അലർച്ചയോടെ കടുവ പിന്നോട്ടോടി പാറയിലേക്കു  ചാടിക്കയറി

അപ്പോഴേക്കും അടുത്ത വെടി  പൊട്ടി

പിടുത്തം വിട്ട് കടുവ താഴേക്ക് വീണു

പിന്നെ കടുവക്കു ഓടാൻ പറ്റിയില്ല

ടോർച്ചിന്റെ വെട്ടത്തിൽ കടുവ പിടക്കുന്നുണ്ടായിരുന്നു

പിന്നെ അത് നിശ്ച്ചലമായി

എല്ലാവരും മരത്തിൽ നിന്നിറങ്ങി

രക്ഷപെട്ടു ...

അൻവർ ആസ്വാസത്തോടെ ദീർഘശ്വാസം വിട്ടു

അൻവർ പോക്കറ്റിൽ നിന്നും രൂപയെടുത്തു ഹുസൈനു കൊടുത്തു

അൻവർ നാരായണന്റെയും മറ്റുള്ളവരെയും കൂട്ടി വന്നു

ചത്ത് കിടക്കുന്ന കടുവയെ കണ്ട എല്ലവർക്കും ആശ്വാസമായി

ബാക്കിയുള്ളവർ പിരിഞ്ഞു

ഹുസൈനും മറ്റു രണ്ടു പേരും ബാക്കിയായി

കടുവയെ അവർ എന്താണ് ചെയ്യുന്നതെന്ന് ആർക്കുമറിയില്ല

ഏകദേശം  രണ്ടു മണിയായപ്പോൾ ജീപ്പ് സ്റ്റാർട്ടാക്കുന്ന ശബ്ദം കേട്ടു

പിന്നീട് ആ ശബ്ദം അകന്നകന്നു പോയി ....



Comments

Popular posts from this blog

കള്ളൻ ഭാസ്കരൻ

അവകാശികൾ

കോഴിയും പരുന്തും